Ramadan 2025;പ്രവാസികളേ റംസാൻ കാലത്ത് സമ്മാനമോ ക്ഷണമോ നിരസിക്കരുതേ, വൻതുക പിഴയൊടുക്കേണ്ടി വരിക എന്തിനൊക്കെ?

Ramadan 2025; അബുദാബി: പുണ്യമാസത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസികൾ. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് (ഔഖ്ഫ്) പ്രസിദ്ധീകരിച്ച ഹിജ്‌റ കലണ്ടർ പ്രകാരം, ഈ വർഷം മാർച്ച് ഒന്നിന് റംസാൻ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ പിറ കാണുന്നതിന് അനുസരിച്ചായിരിക്കും കൃത്യമായ തീയതി നിശ്ചയിക്കുക. അതേസമയം, പുണ്യമാസത്തിൽ പ്രത്യേക നിയമങ്ങൾ പ്രവാസികൾ അടക്കം പാലിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ വൻ തുക പിഴയും ഒടുക്കേണ്ടിവരും.

ദാനകർമ്മങ്ങൾ

ദാനകർമ്മങ്ങളുടെ കാലം കൂടിയാണ് റംസാൻ. ദാനം ചെയ്യാൻ അഭ്യർത്ഥിക്കുന്ന നിരവധി പരസ്യങ്ങളും ക്യാമ്പയിനുകളും മറ്റും ഈ കാലത്ത് സമൂഹമാദ്ധ്യമങ്ങളിലടക്കം സജീവമാകും. അതിനാൽ തന്നെ ലൈസൻസ് ഇല്ലാത്തതും വിശ്വാസ്യയോഗ്യമല്ലാത്തതുമായ പ്രചാരണങ്ങൾ ശ്രദ്ധിക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. വിശ്വാസമുള്ളതും സർക്കാർ സ്ഥാപനങ്ങളിലൂടെയും മാത്രം ദാനം ചെയ്യണമെന്നാണ് നിർദേശം.

പണം സ്വരൂപിക്കുന്നതിന് വിലക്ക്

യുഎഇ നിയമപ്രകാരം പൊതുജനങ്ങളിൽ നിന്ന് ഫണ്ട് റൈസിംഗിലൂടെ പണം ശേഖരിക്കുന്നതിന് വ്യക്തികൾക്ക് വിലക്കുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 150,000 ദിർഹം മുതൽ 300,000 ദി‌ർഹംവരെയാണ് പിഴ. ഇത്തരത്തിൽ ശേഖരിച്ച പണവും കോടതി പിടിച്ചെടുക്കും. അതേസമയം, കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ ദരിദ്രരയോ സഹായിക്കുന്നതിനായി ഡൊണേഷനുകൾ ശേഖരിക്കാമെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരത്തിൽ പണം ശേഖരിക്കുന്നത് അനുവദനീയമായ പരിധിക്കുള്ളിലായിരിക്കണം. ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ പണം ശേഖരിക്കുന്ന നിലയിലെത്താനും പാടില്ല.

പാർക്കിംഗ്

പള്ളികൾക്ക് സമീപത്തായി അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കർശന വിലക്കുണ്ട്. പ്രാർത്ഥനാ സമയങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതിന് ഇരുചക്രവാഹനങ്ങൾക്ക് 500 ദിർഹമാണ് പിഴ.

ഭിക്ഷാടനം

റംസാൻ കാലത്ത് യുഎഇയിൽ ഭിക്ഷാടനത്തിന് കർശന വിലക്കുണ്ട്. കുറഞ്ഞത് 5000 ദിർഹം പിഴയും മൂന്ന് മാസത്തെ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. 500,000 ദി‌ർഹം വരെ പിഴത്തുക ഉയർന്നേക്കാം. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഭിക്ഷാടകരെ എത്തിക്കുന്നവർക്ക് 100,000 ദിർഹം പിഴയും ആറ് മാസത്തെ തടവുമാണ് ശിക്ഷ.

വോളന്റീയറിംഗ് പ്രവർത്തനങ്ങൾ

ലൈസൻസ് നേടാതെ വോളന്റിയറിംഗ് പ്രവർത്തനങ്ങൾ ചെയ്യുന്നതിന് കർശന വിലക്കുണ്ട്. 10,000 ദിർഹം മുതൽ 100,000 ദിർഹം വരെയാണ് നിയമലംഘനം നടത്തുന്നവർക്ക് പിഴയൊടുക്കേണ്ടി വരിക. വോളന്റിയറിംഗ് പ്രവർത്തനത്തിനിടെ ലഭിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടാൽ 30,000 ദിർഹം വരെ പിഴ നൽകേണ്ടി വരും. വോളന്റിയറിംഗുമായി ബന്ധപ്പെട്ട് അനുവാദമില്ലാതെ ഫണ്ട് റൈംസിംഗ് നടത്തുന്നവർക്ക് 50,000 ദിർഹമാണ് പിഴ.

റംസാൻ കാലത്ത് ഇക്കാര്യങ്ങൾ ചെയ്യാതിരിക്കുക:

  • പൊതുമദ്ധ്യത്തിൽ നൃത്തം ചെയ്യുക, ഉച്ചത്തിൽ പാട്ട് വയ്ക്കുക
  • അസഭ്യം പറയുക
  • അക്രമാസക്തമായി പെരുമാറുക
  • അനുചിതമായ വസ്ത്രങ്ങൾ ധരിക്കുക
  • ഇഫ്താർ ക്ഷണമോ സമ്മാനങ്ങളോ നിരസിക്കുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top