യുഎഇയില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. വെള്ളിയാഴ്ച 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഒരു ദിര്‍ഹം 75 ഫില്‍സ് കൂടി 360 ദിര്‍ഹം 75 ഫില്‍സായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 335 ദിർഹം 75 ഫില്‍സാണ് നിരക്ക്. വ്യാഴാഴ്ച 334 ദിർഹമായിരുന്നു നിരക്ക്. 21 കാരറ്റ് സ്വർണം ഗ്രാമിനും വില കൂടിയിട്ടുണ്ട്. 21 കാരറ്റ് സ്വര്‍ണത്തിന് 322 ദിർഹവും 18 കാരറ്റ് സ്വർണം ഗ്രാമിന് 276 ദിർഹവുമാണ് നിരക്ക്.

വ്യാഴാഴ്ച 274 ദിർഹം 50 ഫില്‍സ് എന്നതായിരുന്നു വില. ആഗോളതലത്തിൽ സ്പോട്ട് സ്വർണ്ണം ഔൺസിന് ഒരുവേള 0.77 ശതമാനം ഉയർന്ന് 3,002.64 ഡോളറിലെത്തിയിരുന്നു. ആഗോള തലത്തില്‍ സാമ്പത്തിക അനിശ്ചിത അവസ്ഥയുണ്ടാകുന്ന സമയത്തെല്ലാം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണവില ഉയർന്നിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധനും ബർജീല്‍ ജിയോജിത് അസോസിയേറ്റ് വൈസ് പ്രസിഡന്റുമായ അബ്ദുള്‍ അസീസ് പറഞ്ഞു.
രാജ്യാന്തര വിപണിയിലുണ്ടായ അനിശ്ചിത്വമാണ് സ്വർണവില ഉയരാനുണ്ടായ പ്രധാന കാരണം. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ സംബന്ധിച്ച നയങ്ങള്‍ വ്യാപാരയുദ്ധത്തിലേക്ക് നയിക്കുമോയെന്നുളള ആശങ്ക ഉയർത്തുന്നുണ്ട്. രണ്ടാമതായി ആഗോള സാമ്പത്തിക വിഭജനത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ, ചൈന, തുർക്കി തുടങ്ങി വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വർണം വാങ്ങി സൂക്ഷിക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്.
സ്വർണ ഖനനത്തിലുണ്ടായ കുറവും വില കൂടുന്നതിന് കാരണമാണ്. മൂന്നാമതായി പണപ്പെരുപ്പവും ഡോളറിന്‍റെ മൂല്യശോഷണവും സ്വർണവില ഉയരാനിടയാക്കി. നാലാമതായി അമേരിക്കന്‍ ഫെഡറല്‍ റിസർവിന്‍റെ പണനയയോഗം ബുധനാഴ്ച നടക്കാനിരിക്കുകയാണ്.
