
യുഎഇ വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരന് നെഞ്ചുവേദന, തക്ക സമയത്ത് രക്ഷകനായി ഇന്ത്യന്‍ ജീവനക്കാൻ
യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഇടപെടുകയും അവര്‍ക്ക് തക്ക പരിഹാരം നല്‍കുകയും ചെയ്യുന്നതില്‍ ദുബായ് വിമാനത്താവളത്തിലെ ജീവനക്കാര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് പ്രയാസപ്പെട്ട യാത്രക്കാരന് തക്ക സമയത്ത് ഇന്ത്യക്കാരായ ജീവനക്കാര്‍ സേവനം നല്‍കിയിരുന്നു.

ട്രാഫിക് മാർഷലുമാരായ ബൽരാജ് സിങ്ങും ആദർശ് ചന്ദ്രനുമാണ് യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ചത്. കഴിഞ്ഞദിവസം ദുബായ് വിമാനത്താവളത്തിലെ ഏരിയ 3 ലെ ടെർമിനൽ 1 ലായിരുന്നു സംഭവം. നൂറുകണക്കിന് യാത്രക്കാർ നിറഞ്ഞ തിരക്കേറിയ സ്ഥലത്ത് ബൽരാജും ആദർശും വിമാനത്താവളത്തിൽ ഡ്യൂട്ടിയിലിരിക്കെ ഒരു യാത്രക്കാരൻ നടക്കാൻ ബുദ്ധിമുട്ടിയതും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു.
അടിയന്തരമായി വൈദ്യ സഹായം ആവശ്യമുണ്ടെന്ന് മനസിലാക്കി ബൽരാജ് സിങ് ഉടൻ തന്നെ തന്റെ ടീം ലീഡറെ വിളിച്ച് സഹായം അഭ്യർഥിച്ചു. ഡോക്ടർമാർ എത്തുന്നതുവരെ യാത്രക്കാരന്റെ ജീവൻ സുരക്ഷിതമാക്കാനും സുഖ സൗകര്യങ്ങളും ഉറപ്പാക്കാനും മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ആ സ്ഥലത്തുനിന്ന് ആളുകളെ മാറ്റി യാത്രക്കാരന് ശുദ്ധവായു ലഭിക്കാൻ സാഹചര്യമൊരുക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്തു.
തങ്ങളെ സംബന്ധിച്ചിടത്തോളം ആതിഥ്യമര്യാദ എന്നാൽ യാത്രക്കാരുടെ സംതൃപ്തി ഉറപ്പാക്കാൻ എല്ലാത്തിനുമുപരി പ്രവർത്തിക്കുക എന്നതാണെന്ന് ബൽരാജും ആദർശും പറഞ്ഞു. യാത്രക്കാരെ സഹായിക്കുകയും അവർക്ക് ശുഭയാത്രയുടെ പ്രതീക്ഷകൾ നൽകുകയും ചെയ്യുക എന്നതാണ് തന്റെ ആതിഥ്യമര്യാദയെന്ന് ബൽരാജ് പറഞ്ഞു. ഇതുപോലെ തന്നെ പണം ഉള്‍പ്പെടുന്ന ബാഗ് നഷ്ടപ്പെട്ടവര്‍ക്കും പണം തിരികെ നല്‍കാനും വര്‍ഷങ്ങളായി സ്വന്തം നാട്ടിലേക്ക് പോകാന്‍ സാധിക്കാത്തവര്‍ക്ക് യാത്ര ഒരുക്കാനും ദുബായിലെ ജീവനക്കാര്‍ മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്.
ഫെബ്രുവരിയിലാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25,000 ദിർഹത്തിൽ കൂടുതൽ പണമുള്ള ഒരു യാത്രക്കാരന്റെ ബാഗ് ദുബായ് പോലീസ് കണ്ടെത്തിയത്. 30 മിനിറ്റിനുള്ളിൽ അത് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയിരുന്നു. 2018ലാണ് ആദ്യമായി ദുബായിലെത്തിയ പാകിസ്ഥാൻ സന്ദർശകനെ ഹൃദയാഘാതം മൂലം വിമാനത്താവളത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിലെ ഒരു ജീവനക്കാരൻ രക്ഷിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.

Comments (0)