Expats Money Transfer and Tax;ദുബൈ: പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.
![](http://www.pravasinewsdaily.com/wp-content/uploads/2025/01/WhatsApp-Image-2024-12-15-at-12.21.51-PM-5.jpeg)
അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് തുടങ്ങിയവ കണ്ടെത്താനുള്ള പരിശോധനയാണ് നടക്കുകയെന്ന് കേന്ദ്ര ബജറ്റ് സൂചിപ്പിക്കുന്നു. പഠനത്തിനിടെ ജോലി ചെയ്തു കിട്ടുന്ന പണം നാട്ടിലേക്ക് അയക്കുമ്പോൾ മുൻകൂട്ടി അറിയിക്കുന്നതാണ് (ഡിക്ലറേഷൻ) സുരക്ഷിതം. പഠനത്തിനായി പോകുന്നു എന്ന് എമിഗ്രേഷനിൽ സാക്ഷ്യപ്പെടുത്തുന്നവർ പണം സമ്പാദിക്കുന്ന മാർഗങ്ങൾ അറിയാനും വിദ്യാർഥികളുടെ അക്കൗണ്ട് വഴി മറ്റാരെങ്കിലും പണം അയക്കുന്നുണ്ടോ എന്ന് അറിയാനുമാണ് പരിശോധന ശക്തമാക്കുന്നത്. വിദ്യാർഥികൾ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുന്നതോടെ ഇടപാടുകൾ സുതാര്യമാക്കാനാവും.
പ്രവാസി ഇന്ത്യക്കാരുടെ ഇന്ത്യയിലെ സാമ്പത്തിക ഇടപാട് നിരീക്ഷിക്കുമെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നിലവിൽ നികുതി നൽകേണ്ടതില്ല, അതേസമയം ഈ സൗകര്യം ഉപയോഗിച്ചു നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. ഇരട്ട നികുതി ഒഴിവാക്കാനായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പണമിടപാടുകളാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. നിലവിൽ, പ്രവാസികൾ ഇന്ത്യയിൽ നികുതി റിട്ടേൺ നൽകണമെന്ന് നിർബന്ധമില്ല.
എന്നാൽ, ഇന്ത്യയിൽ വരുമാനമുള്ള പ്രവാസികൾ നിർബന്ധമായും റിട്ടേൺ നൽകേണ്ടതുണ്ട്. 6 മാസത്തിലധികം (181 ദിവസം) ഇന്ത്യയിൽ താമസിച്ചാൽ, പ്രവാസികളുടെ എൻആർഐ പദവി സ്വാഭാവികമായി റദ്ദാകും. അതേസമയം, ഉയർന്ന വരുമാനക്കാർക്ക് ഇത് 4 മാസമായി കുറച്ചിട്ടുണ്ട്. തുടർച്ചയായി 121 ദിവസം ഇന്ത്യയിൽ താമസിച്ചാൽ ഇവർക്ക് എൻആർഐ പദവി നഷ്ടപ്പെടും. വർഷങ്ങളായി വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരും ഇനി നാട്ടിൽ റിട്ടേൺ സമർപ്പിക്കുന്നതാണ് സുരക്ഷിതമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ വരുമാനമില്ലെങ്കിൽ, പൂജ്യം വരുമാനം കാണിച്ച് റിട്ടേൺ ഫയൽ ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ, പ്രവാസികൾക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരിശോധനകളിൽ പരിരക്ഷ ലഭിക്കുമെന്ന് ഓഡിറ്റ് സ്ഥാപനമായ എച്ച്എൽബി ഹാംറ്റ് സീനിയർ പാർട്ണർ ടി.വി. ജയകൃഷ്ണൻ വ്യക്തമാക്കി.