പ്രവാസികള്‍ക്കിതാ സന്തോഷവാര്‍ത്ത. ഇന്ത്യ – യുഎഇ സെക്ടറിലെ വിമാനസര്‍വീസുകള്‍ ഇരട്ടിയാക്കും. ഇതോടെ, ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുല്‍നാസര്‍ ജമാല്‍ അല്‍ഷാലി പറഞ്ഞു. സര്‍വീസുകള്‍ ഇരട്ടിയാകുന്നതോടെ മത്സരം മുറുകുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ടിക്കറ്റ് നിരക്കിലെ ഈ കുറവ് മൊത്തം ഇന്ത്യൻ ഉപഭോക്താക്കൾക്ക് 100 കോടി ഡോളർ വരെ ലാഭിക്കാൻ ഇടയാക്കും. വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയുമായി 4:1 എയർ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ വിമാനക്കമ്പനികൾ കൂടുതൽ സർവീസ് നടത്താൻ മുന്നോട്ടുവന്നാൽ ഈ അനുപാതം 3:1, 2:1, 1:1 എന്നീ നിലകളിലേക്കു മാറ്റാനും യുഎഇ സന്നദ്ധമാണ്. ഇന്ത്യയുമായി പുതിയ പ്രതിരോധ സഹകരണത്തിനും ഇന്ധന സംഭരണം ശക്തമാക്കുന്നതിനൊപ്പം കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നതായി അബ്ദുൽനാസർ ജമാൽ അൽഷാലി പറഞ്ഞു.
