kerala murder;കേരളത്തിലെ ക്രൂരകൊലപാതകത്തിൽ ഹൃദയം തകർന്ന് ഗൾഫിൽ പ്രവാസിയായ അബ്ദുൽ റഹീം;പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ ആഗ്രഹമുണ്ട്

kerala murder;ദമാം∙ കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് യുവാവ് നടത്തിയ കൂട്ടക്കൊലപാതകത്തിൽ പ്രതികരണവുമായി സൗദിയിൽ പ്രവാസിയായ പിതാവ്. 25 വർഷമായി സൗദിയിൽ പ്രവാസിയായ അബ്ദുൽ റഹീം, മകന്റെ ചെയ്തികൾ ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്. അഫാന് വിദേശത്ത് സ്ഥാപനം നടത്തിയതിന്റെ പേരിലോ സ്വയം വരുത്തി വച്ച സാമ്പത്തിക ബാധ്യതകളോ മാനസികമായ മറ്റ് ബുദ്ധിമുട്ടുകളോ ഉള്ളതായി അറിവില്ലെന്ന്  പിതാവ് അബ്ദുൽ റഹീം പറഞ്ഞു. 

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ നാട്ടില്‍ നിന്നും സഹോദരിയുടെ മകൻ വിളിച്ച് ഉമ്മ മരിച്ചത് പറഞ്ഞപ്പോഴാണ് നടുക്കുന്ന വിവരം അറിഞ്ഞത്. അന്നേരവും ഇളയ മകൻ മരിച്ചത് അറിഞ്ഞിരുന്നില്ല. പിന്നീട് റിയാദിലുള്ള സുഹൃത്ത് വിളിച്ച് ഇക്കയുടെ മകനും ഭാര്യയ്ക്കും എന്തൊക്കെയോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് അറിയാൻ  ഭാര്യയുടെ ഇളയസഹോദരിയെ നാട്ടിലേക്ക് വിളിച്ചു തിരക്കി. ആശുപത്രിയിലാണെന്നുള്ള വിവരമാണ് കിട്ടിയത്.  ഇളയ മകന്‍ മരിച്ച കാര്യം അപ്പോഴും  അറിഞ്ഞില്ല. ഭാര്യ ഗുരുരതരാവസ്ഥയിൽ ആശുപത്രിയിലാണെന്നാണ് അറിയിച്ചത്. 

രണ്ട് ദിവസം മുന്‍പ്  വീട്ടില്‍ വിളിച്ചിരുന്നു. പ്രത്യേകിച്ച് പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിട്ടില്ല. ഇളയ സഹോദരങ്ങളോടും, തന്റെ ഉമ്മയോടും, തന്റെ സഹോദരനോടും,  അവന് യാതൊരു പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും അവിടെയൊക്കെ സന്തോഷത്തോടെ പോയിരുന്നതായി അറിഞ്ഞിരുന്നു.  സന്ദർശക വീസയിൽ സൗദിയിൽ വന്നപ്പോഴും കച്ചവടത്തിന്റെ പേരിലുള്ള ബാധ്യതയോ കടമോ അവന്റെ പേരിലുണ്ടായിട്ടില്ല. ഇവിടെയുള്ള കച്ചവടം നടത്തുന്നതിന്റെ സാമ്പത്തിക ബാധ്യത തനിക്കാണുള്ളത്.

ആറ് മാസത്തെ സന്ദർശക വീസയിൽ അഫാന്‍ സൗദിയില്‍ വന്നിരുന്നുവെന്നും തനിക്കൊപ്പം കഴിഞ്ഞ് സന്തോഷത്തോടെയാണ് തിരിച്ചു പോയതെന്നും പിതാവ് വ്യക്തമാക്കി. എന്താണ് അവന് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.തനിക്ക് നാട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ തന്റെ ഭാര്യയും മക്കളും സന്ദർശകവീസയിൽ സൗദിയിൽ വന്നിരുന്നു.

എനിക്ക് കുറച്ച് ബാധ്യതകളുണ്ടായിരുന്നു. വീടും പുരയിടവും വിറ്റ് അത് തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. അത് നടന്നില്ല. ഇത്തരത്തില്‍ ബാധ്യത തീര്‍ക്കുന്നതില്‍ അവനും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഒരാഴ്ചയ്ക്ക് മുന്‍പാണ് അഫാനെ വിളിച്ചു സംസാരിച്ചത്.

അഫാന് പെണ്‍സുഹൃത്ത് ഉണ്ടെന്ന് ബന്ധുക്കള്‍  അറിയിച്ചിരുന്നുവെന്നും  എന്നാല്‍ ഇന്നത്തെക്കാലത്ത് ആൺ പെൺ സൗഹൃദമൊക്കെ സാധാരണമാണെന്നും അതിന്  ആവശ്യമില്ലാതെ ഗൗരവം നൽകേണ്ടതില്ലെന്നുമുള്ള നിലപാടാണ് താൻ ബന്ധുക്കളെ അറിയിച്ചത്. ഈ പെണ്‍കുട്ടിയോട് അഫാൻ സാമ്പത്തിക സഹായം വാങ്ങിയിരുന്നുവെന്നും അതില്‍ പകുതിയോളം താന്‍ തന്നെ അയച്ചു കൊടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മയുമായോ സഹോദരനുമായോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. യാതൊരു തര്‍ക്കങ്ങളും ഉണ്ടായിരുന്നില്ല. ഇവിടെ നടത്തുന്ന കച്ചവടവുമായി ബന്ധപ്പെട്ട ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനാവാതെ നാട്ടിലേക്ക് മടങ്ങാനാവാത്ത സാഹചര്യം മൂലം കഴിഞ്ഞ 7 വർഷമായി തനിക്ക് നാട്ടിലേക്ക് പോകാൻ കഴിഞ്ഞിട്ടുമില്ല. കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കാനുമുണ്ട്.

നാട്ടിലുള്ള വീടും വസ്തുവും വിറ്റ് ഇവിടെയുളള കടങ്ങളും ബാധ്യതകളും തീർക്കാനുള്ള ശ്രമത്തിലായിരുന്ന താനെന്നും  ഈ വിവരം സ്വന്തം കുടുംബത്തിലെ എല്ലാവർക്കും അറിയാമായിരുന്നു. ഇതിനിടെയിൽ എന്താണ് സംഭവിച്ചതെന്നും തനിക്ക് അറിയില്ല. വസ്തുവും വീടുകമൊക്കെ വിറ്റ് കടബാധ്യതകൾ ഒഴിവാക്കണമെന്നാണ് അഫാനും പറഞ്ഞിരുന്നു. അതിനായി ബ്രോക്കർമാരോട് അഫാൻ സംസാരിച്ചുവെന്നും  റഹീം കണ്ണുനീരോടെ പറഞ്ഞു. 

നാട്ടിലേക്കു പോകണമെന്നും പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണണുവാനും ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികബാധ്യതയും രേഖകൾ ശരിപ്പെടുത്തുന്നതുമടക്കമുള്ള വലിയ  തടസ്സങ്ങൾ എങ്ങനെ തരണം ചെയ്യണമെന്ന് അറിയാത്ത നിസ്സഹായവസ്ഥയിലാണ് അബ്ദുൽ റഹീം.

English Summary:

Father’s Reaction to Venjaramoodu Murder

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top