Posted By Ansa Staff Editor Posted On

വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് തകർന്നുവീണു, 18 മരണം; തെരച്ചിൽ തുടരുന്നു

അമേരിക്കയിൽ സൈനിക വിമാനവുമായി കൂട്ടിയിടിച്ച് യാത്ര വിമാനം നദിയിലേക്ക് തകർന്നുവീണു. അപകടത്തിൽ 18 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഹെലികോപ്റ്ററിൽ ഇടിച്ച യാത്രാവിമാനം വാഷിം​ഗ്ടണിലെ പോട്ടോമാ​ക് നദിയിൽ‌ പതിച്ചിരുന്നു. വിവിധ ഏജൻസികൾ ചേർന്ന് നടത്തിയ തെരച്ചിലിലാണ് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെത്തിയത്.

വിമാനത്തിൽ 65 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. വാഷിം​ഗ്ടണിന് സമീപം റീ​ഗൻ നാഷണൽ എയർപോർട്ടിലേക്ക് വരികയായിരുന്ന യാത്രാവിമാനമാണ് ആകാശത്ത് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. ജെറ്റ് വിമാനത്തിൽ 60 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്നു. കാൻസാസിലെ വിചിതയിൽ നിന്ന് വാഷിം​ഗ്ടണിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് ജെറ്റ് വിമാനമാണിത്. പിഎസ്എ എയർലൈൻസാണ് വിമാനം ഓപ്പറേറ്റ് ചെയ്തിരുന്നത്.

പരിശീലന പറക്കൽ നടത്തിയിരുന്ന സൈനിക ഹെലികോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. യുഎസ് ആർമിയുടെ ബ്ലാക്ക്ഹോക്ക് (BlackHawk) ഹെലികോപ്റ്ററിൽ മൂന്ന് സൈനികരുണ്ടായിരുന്നു. ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ആകാശത്ത് എയർക്രാഫ്റ്റുകൾ തമ്മിൽ കൂട്ടിയിടിക്കുന്ന സംഭവങ്ങൾ അപൂർവങ്ങളിൽ അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ്. ഏറ്റവും മികച്ച എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളുള്ള അമേരിക്കയിൽ എങ്ങനെയാണ് ആകാശദുരന്തം സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *