Rubber kerala limited invites expats;ഭൂമിയും സൗകര്യവും സർക്കാർ ഞങൾ നൽകും; പ്രവാസികളെ നിങ്ങളെ സ്വാഗതം ചെയ്യുന്നു റബ്ബർ വ്യവസായത്തിലേക്ക്

Rubber kerala limited invites expats;ദുബായ് ∙ റബർ അധിഷ്ഠിത വ്യവസായം തുടങ്ങാൻ പ്രവാസികളെ സ്വാഗതം ചെയ്ത് റബർ കേരള ലിമിറ്റഡ്. ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനത്തിൽ 70% നൽകുന്ന കേരളത്തെ റബർ വ്യവസായത്തിന്റെ സിരാകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റബർ കേരള ലിമിറ്റഡ് നിക്ഷേപകരെയും സംരംഭകരെയും ക്ഷണിക്കുന്നത്. സ്വാഭാവിക റബർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വ്യവസായ കേന്ദ്രങ്ങൾക്ക് സംസ്ഥാന സർക്കാർ സ്ഥലം അനുവദിക്കും.

ടയർ മുതൽ ഗ്ലൗസ് വരെ, റബറിൽ നിന്നുള്ള ഏത് ഉൽപന്നത്തിനും ഫാക്ടറി തുടങ്ങാം. സ്ഥലവും മറ്റ് അനുമതികളും റബർ കേരള വഴി സർക്കാർ നൽകും. വിദേശ ഇന്ത്യക്കാരെ സംരംഭകരാകാൻ ക്ഷണിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നടത്തുന്ന ബിസിനസ് മീറ്റിൽ ആദ്യത്തേത് ഇന്നലെ ദുബായിൽ നടന്നു. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയാണ് വ്യവസായങ്ങൾ തുടങ്ങുന്നത്.

റബർ ഉൽപാദക സംഘങ്ങളും കർഷകരും ചേരുന്ന ശൃംഖല ശക്തിപ്പെടുത്തി റബർ വ്യവസായങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ് റബർ കേരള. മറ്റു സംസ്ഥാനങ്ങളിലെ റബർ വ്യവസായ സംരംഭങ്ങളുമായും റബർ കേരളയ്ക്കു നേരിട്ടു ബന്ധമുണ്ട്. ഈ സാഹചര്യങ്ങളെ സംയോജിപ്പിച്ചു പുതിയ വ്യവസായ അടിത്തറ പാകുകയാണ് നിക്ഷേപ യോഗങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്നു റബർ കേരള ഡയറക്ടർ കരിമ്പുഴ രാമൻ പറഞ്ഞു.

കോട്ടയത്തെ വെള്ളൂരിൽ 164 ഏക്കറാണ് റബർ വ്യവസായം തുടങ്ങുന്നതിനു ലഭ്യമാക്കിയിരിക്കുന്നത്. ലാറ്റക്സ്, ഡ്രൈ റബർ, റബർ തടി എന്നീ മൂന്നു മേഖലകളിൽ വ്യവസായം തുടങ്ങാനുള്ള സൗകര്യം ഇവിടെ സർക്കാർ ഒരുക്കിയിട്ടുണ്ട്.

∙ സൗകര്യങ്ങളൊരുക്കി വെള്ളൂർ
വെള്ളൂരിലെ റബർ വ്യവസായ സമുച്ചയത്തിൽ റബർ അധിഷ്ഠിത ഗവേഷണത്തിനുള്ള സൗകര്യം, റബറിന്റെ ഗുണമേന്മാ പരിശോധനയ്ക്കുള്ള സൗകര്യം, റബർ ഉൽപന്നങ്ങളുടെ പ്രദർശനത്തിനുള്ള സ്ഥലം, വ്യവസായ ഇൻകുബേഷൻ സെന്റർ, പരിശീലനത്തിനുള്ള കേന്ദ്രം, റബർ ഉൽപന്നങ്ങൾ അണുവിമുക്തമാക്കാനുള്ള സൗകര്യം, റബർ ഉൽപന്നങ്ങൾ പുനരുപയോഗ യോഗ്യമാക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. റബറിന്റെ അനന്തമായ വ്യവസായ സാധ്യതകളെ പരിചയപ്പെടുത്തുകയാണ് വ്യവസായ പാർക്കിന്റെ ഭാഗമായ എക്സിബിഷൻ സെന്ററിലൂടെ ചെയ്യുന്നത്.

ലോകമെമ്പാടുമുള്ള റബർ അധിഷ്ഠിത വ്യവസായങ്ങളെയും ഉൽപന്നങ്ങളെയും ഈ എക്സിബിഷൻ സെന്ററിൽ അടുത്തറിയാം. റബറിൽ നിന്ന് ഉൽപാദിപ്പിക്കാവുന്നവയുടെ അനന്ത സാധ്യതയെ മനസ്സിലാക്കാനും പുതിയ വ്യവസായ മേഖലയെപ്പറ്റി നിക്ഷേപകർക്ക് ചിന്തിക്കാനുള്ള അവസരവും ഈ എക്സിബിഷൻ സെന്റർ ഒരുക്കുന്നു. പുതിയതായി റബർ ഉൽപന്നം നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സൗകര്യങ്ങളും റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ വാഗ്ദാനം ചെയ്യുന്നു. പുതിയ ഉൽപ്പന്നത്തിന്റെ ചെറു മാതൃകകൾ ഉണ്ടാക്കുന്നതു മുതൽ അതിന്റെ ഗുണമേന്മ നിലനിർത്തി മികച്ച ഉൽപ്പന്നം വിപണിയിൽ എത്തുക്കുന്നതു വരെയുള്ള കാര്യങ്ങളിൽ റിസർച്ച് സെന്ററിന്റെ സഹായം ലഭിക്കും.

ഭൂമി പാട്ടത്തിന്
സംരംഭകർക്ക് കാലതാമസമില്ലാതെ നേരിട്ട് ഏറ്റെടുക്കാവുന്ന നിലയിൽ ഭൂമിയും ലഭ്യമാണ്. വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും, വ്യവസായത്തിൽ നിന്നുള്ള ഉൽപന്നങ്ങളും സൂക്ഷിക്കാൻ വെയർഹൗസുകൾ, വ്യവസായത്തിന് ആവശ്യമായ ഉപകരണങ്ങൾ, വർക്ക്ഷോപ്, വൈദ്യുതി, 24 മണിക്കൂറും ജലസേചനം, ജോലിക്കാർക്കു താമസസൗകര്യം, കന്റീൻ, ഗെസ്റ്റ് ഹൗസുകൾ, അഡ്മിനിസ്ട്രേറ്റിവ് ബിൽഡിങ് എന്നിവയും വ്യവസായ പാർക്കിൽ സജ്ജമാണ്.

65 മുതൽ 70 വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള ഭൂമിയാണ് ഇപ്പോൾ തയാറാക്കുന്നത്. മൊത്തം 90 ഏക്കർ ഇത്തരത്തിൽ ഏറ്റെടുക്കാൻ കഴിയും. ഒരു യൂണിറ്റിന് അര ഏക്കറിന്റെ ഗുണിതങ്ങളാണ് ഭൂമിയായി ലഭിക്കുക. 30 വർഷത്തേക്കാണ് ഭൂമി പാട്ടത്തിനു ലഭിക്കുക, ഇത് 60 വർഷത്തേക്ക് നീട്ടാം. 30 വർഷത്തേക്ക് 1.80 – 1.90 കോടി രൂപയാണ് വാടക. ദുബായിൽ സംരംഭകർക്കായി നടത്തിയ ബിസിനസ് മീറ്റിൽ റബർ കേരള അധ്യക്ഷയും മാനേജിങ് ഡയറക്ടറുമായ ഷീല തോമസ് ഓൺലൈനായി പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version