desert trip;റിയാദ്: മരുഭൂമിയിലെ വൈബ് ആസ്വദിക്കാൻ ‘ഡിസർട്ട് ട്രിപ്പി’ന് പോയി സഊദി ദമ്പതികൾ ടെൻ്റിനുള്ളിൽ മരിച്ചനിലയിൽ. വടക്കൻ സഊദി അറേബ്യയിലെ അൽ ജൗഫ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഖുറയ്യത്തിൽനിന്നുള്ള കബ്ലാൻ അൽ ഷറാരിയേയും ഭാര്യയേയും ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൂടാക്കാൻ ഉപയോഗിക്കുന്ന കരിയിൽ നിന്ന് കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് ടെൻ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നുവെന്ന് പോലിസ് അറിയിച്ചു.

മരുഭൂമി ആസ്വദിക്കുന്നതിനു വേണ്ടിയാണ് യുവദമ്പതികൾ ഡിസേർട്ട് ട്രിപ്പ് പ്ലാൻ ചെയ്തത്. സകാക്കയ്ക്ക് കിഴക്ക് ക്യാമ്പ് സ്ഥാപിക്കുന്നതിന് മുമ്പ് 400 കിലോമീറ്ററിലധികം ഇവർ മനലാരുണ്യത്തിലൂടെ യാത്ര ചെയ്തു. എന്നാല് രാത്രി ഉറക്കിനിടെ കൂടാരത്തിനുള്ളിൽ വിഷവാതകം അടിഞ്ഞുകൂടി ദുരന്തത്തിൽ അവസാനിച്ചുവെന്നു അധികൃതർ അറിയിച്ചു. മരണത്തിന് കാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് എന്നും പോലിസ് സ്ഥിരീകരിച്ചു.
ജാഗ്രതാ നിർദേശം
ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ശരിയായ വായുസഞ്ചാരമില്ലാതെ വീടിനുള്ളിൽ കരിയും വിറകും കത്തിക്കുന്ന അപകടങ്ങൾക്കെതിരെ സൗദി അറേബ്യയിലെ സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് മിനിറ്റുകൾക്കുള്ളിൽ അബോധാവസ്ഥയ്ക്കും മരണത്തിനും കാരണമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വാതകത്തിനു മണമോ രുചിയോ ഇല്ലാത്തതിനാൽ വളരേ അപകടകാരിയാണ്.
ചൂടാക്കാൻ കരി ഉപയോഗിക്കുമ്പോൾ കർശന സുരക്ഷാ നടപടികൾ പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ഓട്ടോമാറ്റിക് ഷട്ട്-ഓഫ് ഫീച്ചറുകളുള്ള ഇലക്ട്രിക്, ഗ്യാസ് ഹീറ്ററുകൾ പോലെയുള്ള ആധുനിക, സുരക്ഷാ സജ്ജീകരണങ്ങളുള്ള ചൂടാക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിച്ചു.