വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞമാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയത്.

സ്ത്രീധന പീഡനനിയമ പ്രകാരം അബ്ദുല്‍ റസാഖിന്‍റെ ഉമ്മ, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ മാസം 21 നാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റസാഖ് യുഎഇയില്‍നിന്ന് വാട്സ്ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. യുവതിയുടെ പിതാവിന്‍റെ വാട്സ്ആപ്പിലാണ് മുത്തലാഖ് ചൊല്ലിയുള്ള ശബ്ദസന്ദേശം ലഭിച്ചത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചെന്ന് യുവതി പറഞ്ഞു. 12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ കുടുംബം ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ‘വിവാഹം കഴിച്ചാല്‍ ഞാന്‍ പറയുന്നത് കേട്ട് നില്‍ക്കണം. മൂന്നുകൊല്ലമായി ഞാന്‍ സഹിക്കുന്നു.
എനിക്ക് വേണ്ടെന്ന് പറഞ്ഞാല്‍ വേണ്ട. മൂന്ന് തലാഖ് ഞാന്‍ ചൊല്ലി, എനിക്ക് നിങ്ങടെ മോളെ വേണ്ട’, കുടുംബം പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ പറയുന്നു. മുത്തലാഖ് നിരോധന നിയമം, (മുസ്‌ലിം സ്ത്രീ വിവാഹസംരക്ഷണം-2019) പ്രാബല്യത്തിൽ വന്ന ശേഷം പോലീസിന് ലഭിക്കുന്ന കാസര്‍കോട് ജില്ലയിലെ ആദ്യ പരാതിയാണിത്.