Expat dead:ഷാർജ∙ ഷാർജയിൽ ഇന്നലെ ( തിങ്കളാഴ്ച) വൈകിട്ട് ഇഫ്താറിന് ശേഷം ഉണ്ടായ വാഹനാപകടത്തിൽ സ്വദേശികളായ 3 കൗമാരക്കാർ മരിച്ചു. 13നും 15നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിൽ നിന്ന് നോമ്പുതുറന്ന് വരുമ്പോൾ 13 വയസ്സുകാരൻ ഓടിച്ച കാർ കൽബ റോഡിൽ നിയന്ത്രണം വിട്ടായിരുന്നു അപകടം.

അമിത വേഗത്തിലായിരുന്ന കാർ റോഡിൽ നിന്ന് തെന്നിമാറി മറിയുകയും തീപിടിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. 3 പേരും കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇഫ്താർ സമയം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, വൈകിട്ട് 6.45 നാണ് ഷാർജ പൊലീസ് ഓപറേഷൻസ് റൂമിലേക്ക് അടിയന്തര കോൾ ലഭിച്ചത്. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നാമത്തെയാൾ മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹങ്ങൾ പിന്നീട് കൽബ കബർസ്ഥാനിൽ അടക്കം ചെയ്തു
ലൈസൻസില്ലാതെ വാഹനമോടിക്കരുത്
പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും ഉണർത്തിയിരിക്കുന്നു. സാധുവായ ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് യുഎഇ അധികൃതർ വളരെക്കാലമായി മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി വരുന്നുണ്ട്. ട്രാഫിക് നിയമങ്ങളും സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.