യുഎഇയിൽ 29 പേർ ഉൾപ്പെടെ 54 ഇന്ത്യക്കാർക്ക് വിദേശ കോടതികൾ വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. കുവൈറ്റിൽ 3, ഖത്തറിൽ ഒരാൾ, സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരെയും വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഇന്ത്യക്കാർക്ക് ശിക്ഷ ഒഴിവാക്കാൻ എംബസികൾ അടക്കം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ഇവർക്ക് വേണ്ട നിയമസഹായവും നൽകി വരുന്നുണ്ട്. രാജ്യസഭാ എംപി ഹാരിസ് ബീരാനാണ് കേന്ദ്രം മറുപടി നൽകിയത്. അതേസമയം, യുഎഇയിൽ വധശിക്ഷ നടപ്പാക്കപ്പെട്ട രണ്ട് മലയാളികളുടെ കാര്യത്തിൽ കൂടുതൽ വിവരം ലഭിക്കുന്നത് കാത്ത് നിൽക്കുകയാണ് പ്രവാസി സംഘടനകൾ.
വധശിക്ഷ നടപ്പാക്കപ്പെട്ട തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെയും പിവി മുരളീധരന്റെയും അന്ത്യകർമ്മങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. റിനാഷിന്റെ മൃതദേഹം അവസാനമായി കാണാൻ ബന്ധുക്കൾ യുഎഇയിൽ എത്തിയിട്ടുണ്ട്. റിനാഷിന്റെ കബറടക്കം ഇന്നു നടക്കുമെന്നാണ് സൂചന. എന്നാൽ, വധശിക്ഷ സംബന്ധിച്ച എന്തെങ്കിലും വിശദാംശങ്ങൾ പുറത്തുവിടാൻ ഇന്ത്യൻ എംബസി തയാറായിട്ടില്ല.