Federal employees work remotely:ദുബൈ: ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് രാജ്യത്തിന് പുറത്തുനിന്ന് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാൻ അനുവദിക്കുന്ന പുതിയ തൊഴിൽ സംവിധാനത്തിന് യുഎഇ അംഗീകാരം നൽകി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക പ്രഖ്യാപനമുണ്ടായത്. സർക്കാർ പദ്ധതികൾ, പഠനങ്ങൾ, പ്രത്യേക ജോലികൾ എന്നിവയിൽ സംഭാവന നൽകുന്നതിന് അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2031 ആകുമ്പോഴേക്കും രാജ്യത്തിന്റെ വാർഷിക വിദേശ നിക്ഷേപം (എഫ്ഡിഐ) ഇരട്ടിയാക്കുന്നതിനേക്കാൾ കൂടുതൽ ലക്ഷ്യമിട്ടുള്ള സമഗ്രമായ ആറ് വർഷത്തെ ദേശീയ നിക്ഷേപ തന്ത്രത്തിനും ഇന്ന് ഖസർ അൽ വതനിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ യുഎഇ സർക്കാർ അംഗീകാരം നൽകി. ഒരു ആഗോള ബിസിനസ്സ് കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന ഒരു നീക്കമാണിത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ച ഈ സംരഭത്തിലൂടെ 2023-ലെ വാർഷിക എഫ്ഡിഐ ആയ 112 ബില്യൺ ദിർഹത്തിൽ നിന്ന് 240 ബില്യൺ ദിർഹമായി വർധിപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതേ കാലയളവിൽ മൊത്തം വിദേശ നിക്ഷേപ സ്റ്റോക്ക് 800 ബില്യൺ ദിർഹത്തിൽ നിന്ന് 2.2 ട്രില്യൺ ദിർഹമായി ഉയർത്താനും ലക്ഷ്യമിടുന്നു.
“വ്യവസായം, ലോജിസ്റ്റിക്സ്, സാമ്പത്തിക സേവനങ്ങൾ, പുനരുപയോഗ ഊർജ്ജം, വിവരസാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ സംരഭം ആവിഷ്കരിച്ചിരിക്കുന്നത്,” അബൂദബിയിലെ ഖസർ അൽ വതനിൽ നടന്ന യോഗത്തിന് ശേഷം ഷെയ്ഖ് മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു.
“യുഎഇ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുകയും പുതിയ വിപണികൾ തുറക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും ആഗോളതലത്തിൽ മികച്ച ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് തുടരും.” അദ്ദേഹം കൂട്ടിച്ചേർത്തു.
ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള യുഎഇയുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതിയും മന്ത്രിസഭ അവലോകനം ചെയ്തു. മുമ്പ് അംഗീകരിച്ച സംരംഭങ്ങളിൽ 95 ശതമാനവും നടപ്പിലാക്കിയതായും ഇത് സബ്-സഹാറൻ ആഫ്രിക്കയുമായുള്ള വ്യാപാര അളവിൽ ഗണ്യമായ വർധനവിന് കാരണമായതായും റിപ്പോർട്ട് ചെയ്തു. യുഎഇയും മേഖലയും തമ്മിലുള്ള വ്യാപാരം 2019 ൽ 126.7 ബില്യൺ ദിർഹത്തിൽ നിന്ന് 2024 ൽ 235 ബില്യൺ ദിർഹമായി ഉയർന്നു. അഞ്ച് വർഷത്തിനിടെ ഉണ്ടായത് 87 ശതമാനം വളർച്ച.
കൂടാതെ, അടുത്ത ആറ് വർഷത്തിനുള്ളിൽ ജിഡിപിയിലേക്കുള്ള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ സംഭാവന 9.7 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി ഉയർത്താൻ ശ്രമിക്കുന്ന ദേശീയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തന്ത്രത്തിന്റെ ഫലങ്ങളും മന്ത്രിസഭ വിലയിരുത്തി. ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ദേശീയ പദ്ധതികളുടെയും പരിഷ്‌കാരങ്ങളുടെയും ഒരു പരമ്പര ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.
മലേഷ്യ, ന്യൂസിലാൻഡ്, കെനിയ എന്നിവയുമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറുകൾ, ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള നിരവധി സുരക്ഷ, ലോജിസ്റ്റിക്സ്, സർക്കാർ സഹകരണ കരാറുകൾ എന്നിവയുൾപ്പെടെ 28 അന്താരാഷ്ട്ര കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി.