യുഎഇയിൽ ഒരു പിതാവ് സ്ഥിരമായി മധ്യപിക്കും. മദ്യപിച്ചാലോ ഭാര്യയേയും മകളേയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യും. ഇത് പതിവായതോടെ കേസായി, അന്വേഷണമായി. ഒടുവിൽ കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചു. സ്ത്രീപീഡനം, കുട്ടികളോടുള്ള അവഗണന, മകളെ ഉപദ്രവിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസിന്റെ പ്രത്യേകത കാരണം സംഭവം വളരെയേറെ ശ്രദ്ധ ആകർഷിച്ചിരുന്നു.

റാസൽഖൈമ കോടതി രേഖകൾ പ്രകാരം, മദ്യലഹരിയിലായിരുന്ന സമയത്ത് എം എ ഭാര്യയെ ആവർത്തിച്ച് ഉപദ്രവിക്കുമായിരുന്നു. ഇയാളുടെ അക്രമാസക്തമായ പെരുമാറ്റം കാരമം സർക്കാർ ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടിട്ടും മദ്യപാനവും ആക്രമണവും തുടർന്നു. ഭാര്യയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കുറ്റങ്ങാണ് നിലവിലുള്ളത്, ഇതിൽ മൂന്ന് കേസിൽ കോടതി വിധി പുറപ്പെടുവിച്ചു.
അക്രമണത്തിൽ പരിക്കേറ്റ് ഭാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പീഡനം പുറത്തായത്. തലയിലും മുഖത്തും വ്യാപകമായ ചതവുകളും മുറിവുകളും മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി. കൂടാതെ ദീർഘകാല പീഡന ചരിത്രത്തെ സൂചിപ്പിക്കുന്ന ശാരീരിക ആഘാതത്തിന്റെ മുൻകാല ലക്ഷണങ്ങളും കണ്ടെത്തി.
ഭാര്യക്കെതിരായ അതിക്രമത്തിന് പുറമേ, മക്കളെ അവഗണിച്ചുവെന്ന ഗുരുതരമായ ആരോപണവും എം എ നേരിടുന്നു. ദമ്പതികൾക്ക് രണ്ട് ഇരട്ടകൾ ഉൾപ്പെടെ 10 മക്കളുണ്ട്. കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണെന്നും അവഗണന മൂലം ശാരീരികമായി തളർന്നുപോയതായും അധികൃതർ കണ്ടെത്തി. വീട്ടിൽ വൈദ്യുതി, വെള്ളം, ഫർണിച്ചർ തുടങ്ങിയ അവശ്യ ജീവിത സാഹചര്യങ്ങൾ ഇല്ലായിരുന്നു. വീട്ടിലെ സാഹചര്യങ്ങൾ വളരെ മോശം അവസ്ഥയിലാണെന്ന് കോടതി നിരീക്ഷിച്ചു.
കൂടുതൽ അന്വേഷണത്തിൽ കുടുംബ ജോലിക്കാരിയും എംഎയുടെ 14 വയസ്സുള്ള മകളെ എം എ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ചു. കൂടാതെ എം എ തന്റെ സുഹൃത്തുക്കളോടൊപ്പം മദ്യ പാർട്ടികൾക്ക് കൊണ്ടുപോയതായി മകൾ വെളിപ്പെടുത്തി. അതേസമയം എം എയുടെ 13 വയസ്സുള്ള മകൻ തന്റെ പിതാവ് മദ്യം കുടിക്കാൻ പ്രേരിപ്പിച്ചതായി മൊഴി നൽകി.
പ്രാഥമിക കോടതി വിധിയിൽ ഭാര്യയെ ആക്രമിച്ചെന്ന പരാതിയിൽ എം എ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ആറ് മാസം തടവും 10,000 ദിർഹം പിഴയും വിധിച്ചു. എന്നാൽ, കുട്ടികളെ അവഗണിച്ചതിനും പീഡനക്കുറ്റത്തിനും ഇതുവരെ അന്തിമ തീരുമാനം പുറപ്പെടുവിച്ചിട്ടില്ല. കേസിന്റെ ഈ വശങ്ങൾ കോടതിയുടെ പരിഗണനയിലാണ്.