പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് യുവതിയ്ക്ക് തടവുശിക്ഷയും പിഴയും വിധിച്ചു. ആറുമാസം തടവും 20,000 ദിർഹം പിഴയുമാണ് ദുബായ് ക്രിമിനൽ കോടതി വിധിച്ചത്. സംഭവത്തിൽ ഗൾഫ് സ്വദേശിനിയായ യുവതിയെ അടുത്തിടെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൃത്യനിർവഹണത്തിനിടെ ഇവർ പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. കേസ് സിവിൽ കോടതിക്ക് റഫർ ചെയ്ത ക്രിമിനൽ കോടതി ശിക്ഷാ കാലാവധിക്കുശേഷം യുവതിയെ നാടുകടത്താൻ ഉത്തരവിട്ടു. ദുബായിൽ മദ്യം വിൽക്കാൻ ലൈസൻസുള്ള അനുവദനീയമായ റസ്റ്റാറന്റുകളിലോ ലോഞ്ചുകളിലോ മാത്രമേ മദ്യം ഉപയോഗിക്കാൻ പാടുള്ളൂ. പൊതു സ്ഥലങ്ങളിൽ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.